പ്രസിദ്ധ ബ്ലോഗറും, ബ്ലോഗ് സാപ്പ് ലിങ്ക് വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിനുമായ ദിവ്യയുടെ നമുക്കൊരു കത്തെഴുതാം (Let us write a letter) എന്ന ആഹ്വാനകുറിപ്പാണീ വരികൾക്കുപിന്നിൽ.
ഗ്രൂപ്പ് അംഗങ്ങളുടെ പ്രതികരണങ്ങൾക്കായി ഞാൻ കാത്തിരുന്നു, കുറിപ്പിട്ടു രണ്ടു ദിവസത്തിനുളളിൽ ഏതാണ്ട് ഇരുപതോളം അംഗങ്ങൾ അതിൽ പങ്കെടുക്കുന്നതിനുള്ള അവരുടെ സമ്മതം അറിയിച്ചു.
നേരത്തെ സൂചിപ്പിച്ചതുപോലെ, ആ കുറിപ്പും അതിലെ പ്രതികരണങ്ങളുമാണ് ഈ കുറിപ്പിന്നാധാരം.
കത്തുകൾ എഴുതിയിരുന്ന ആ പഴയകാല ഓർമ്മകൾ അയവിറക്കാൻ കിട്ടിയ നല്ല ഒരവസരം, ഞാനും അതിനു ആമേൻ മൂളി!
സമയം ഒട്ടും പാഴാക്കിയില്ല പതിവ് പോലെ പേനയും ഡയറിയും എടുത്തു ചില്ലതെല്ലാം ഡയറിയിൽ കോറിയിട്ടു!
ഇന്റെർ നെറ്റിൻറെ അതിപ്രസരം കത്തെഴുത്തിൻറെ കാലം കടന്നുപോയി എന്ന് അടിവരയിട്ടു പറയുമ്പോഴും, ആ നല്ല കാലത്തെ ഓർക്കുന്ന ചിലരെങ്കിലും ഇവിടെ ഉണ്ടല്ലോ എന്ന സത്യം അത്യധികം സന്തോഷം പകരുന്ന ഒന്നു തന്നെ!
അവിടേക്കു ഞങ്ങളെ കൂട്ടിവരുത്തിയ ബ്ലോഗ് സാപ്പ് ലിങ്ക് അഡ്മിൻമാരായ ദിവ്യക്കും സുധിക്കും നന്ദി പറഞ്ഞുകൊണ്ട് എൻ്റെ ചില ഓർമ്മകൾ ആ കത്തെഴുതുന്നതിനു ഒരു ആമുഖമായി ഇവിടെ കുറിക്കട്ടെ!
കത്തെഴുത്തിൻറെ ബാലപാഠം അഥവാ തുടക്കം കുറിച്ചത് ഏഴിലോ എട്ടിലോ പഠിക്കുന്ന കാലത്താണെന്നാണെൻറെ ഓർമ്മ.
ഹിന്ദി ക്ലാസ് അധ്യാപകനായ പണിക്കർ മാഷ് (പ്രസിദ്ധ നിരണം കവികൾ എന്നറിയപ്പെടുന്ന കണ്ണശ്ശ പണിക്കരുടെ കുടുംബാംഗം) നിങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്തു പ്രസിഡന്റിനൊരു കത്തെഴുതുക എന്ന ഹൃഹപാഠമായിരുന്നു എൻ്റെ ആദ്യ കത്ത്.
ഹിന്ദി പഠിപ്പിക്കുന്ന ക്ലാസ് അധ്യാപകനെങ്കിലും കത്ത് മലയാളത്തിൽ എഴുതിയാൽ മതി എന്ന പരിഗണനയും അദ്ദേഹം നൽകി.
നിങ്ങളുടെ പ്രാദേശിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്തു പ്രസിഡന്റിനൊരു കത്തെഴുതുക!
കേട്ടപ്പോൾ ആദ്യം ഒരമ്പരപ്പാണുളവായതു. എന്തായാലും വീട്ടിൽ പോയി എല്ലാത്തിനും പരിഹാരം കാണാൻ ഞാൻ ആശ്രയിക്കാറുള്ള മൂത്ത ചേച്ചിയെത്തന്നെ ആദ്യം വിവരം അറിയിച്ചു.
ചേച്ചിയുടെ മറുപടി വളരെ പ്രോത്സാഹനജനകമായിരുന്നു, “അതിനെന്താടാ, അതെളുപ്പമാണല്ലോ നീയെഴുതു ഞാൻ സഹായിക്കാം എന്ന വാക്കെനിക്ക് ഉത്തേജനം നൽകി, ചിലതെല്ലാം ഞാൻ എഴുതിക്കൂട്ടി, ഒരു പേജിൽ വരുന്ന ആ കുറിപ്പിൽ, ചേച്ചി ചില ഭേദഗതികൾ (editing) നടത്തി കത്ത് റെഡിയാക്കി മാഷെ ഏൽപ്പിച്ചു.
എന്തിനധികം കത്തുകളിൽ ഏറ്റം മികച്ച കത്തായി എൻ്റെ കത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇതൊരു യാദൃച്ഛിക സംഭവംആയിരുന്നെങ്കിലും, അതിനൊരു പിന്തുടർച്ചപോലെ പിൽക്കാലത്ത് കത്തെഴുതിലൂടെ എനിക്ക് നിരവധി സമ്മാനങ്ങൾ (പണമായും മറ്റും) ലഭിച്ചതും ഇവിടെ ഓർത്തു പോവുകയാണ്. (അതോടുള്ള ബന്ധത്തിൽ കുറിച്ച ഒരു കുറിപ്പും, സമ്മാനം നേടിത്തന്ന ചില കത്തുകളും ഈ വെബ്സൈറ്റിൽ അന്യത്ര ചേർത്തിരിക്കുന്നത് കാണുക.)
ചേച്ചിയുടെ ആ പ്രോത്സാഹനം, ഇനിയും എഴുതണം എന്ന ഒരു തീരുമാനത്തിൽ എന്നെ എത്തിച്ചു.
വർഷങ്ങൾ ഓടി മറഞ്ഞു, ചേച്ചി ഉദ്യോഗാർത്ഥം സെക്കന്തരാബാദിലേക്കു പോയി. സത്യത്തിൽ അതൊരു വലിയ വിടവ് എനിക്ക് വരുത്തി, കാരണം എല്ലാത്തിനും ഒരു നിഴൽ പോലെ എനിക്കു പ്രോത്സാഹനമായി നിന്നതു ചേച്ചിയായിരുന്നു.
അതിൽ പലതും പേരെടുത്ത മാസികകൾ തന്നെ. അങ്ങനെയാണ് Decision Magazine, illustrated weekly of India, Readers Digest, India Today തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടാനായത്.
വർഷങ്ങൾക്കു ശേഷം പിൽക്കാലത്ത് അവർക്കൊപ്പം സിക്കന്തരാബാദിൽ ഞാൻ എത്തിയപ്പോൾ ഈ പ്രസിദ്ധികരണങ്ങൾ കൂടുതൽ വായിക്കുവാനും അവയിൽ എല്ലാം തന്നെ എൻ്റെ കത്തുകൾ പ്രസിദ്ധീകരിക്കാനും കഴിഞ്ഞു.
എൻ്റെ ആദ്യ കാല അനുഭവങ്ങൾ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പ് ഇതോടു ചേർത്തു വായിക്കുക.
നമ്മുടെ നാട്ടിൽ ഫാഷൻ ഭ്രമം വർദ്ധിച്ചു വന്ന നാളുകളൾ.വസ്ത്രധാരണത്തെപ്പറ്റി നിരവധി ചർച്ചകൾ നടന്നിരുന്ന ആ നാളുകളിൽ “എന്തു ധരിക്കാനും സ്വാതന്ത്ര്യം എന്ന തലവാചകത്തിൽ വളഞ്ഞവട്ടം ഏരിയൽ എന്ന പേരിൽ അവർ അതു പ്രസിദ്ധീകരിച്ചു. അതിന്റെ ഒരു ചിത്രം ഒപ്പം ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക.

ഇതിനിടയിൽ രസകരവും ഒപ്പം ഗൗരവതരവുമായ, ഏവർക്കും അനുകരിക്കാൻ യോഗ്യവുമായ ഒരു പ്രത്യേക കാര്യം പറയട്ടെ.
എൻ്റെ ഇംഗ്ലീഷ് വായനയിൽ പന്തികേടു കണ്ട ചേച്ചി ഒരിക്കൽ ഒരു ഇംഗ്ലീഷ് ബൈബിൾ (പുതിയനിയമം) Gideons Bible എനിക്കു തന്നിട്ടു പറഞ്ഞു, “ഇംഗ്ലീഷ് ബൈബിളും മലയാളം ബൈബിളും എടുത്തുവെച്ചു ദിവസവും ഓരോ അദ്ധ്യായം വാക്യം വാക്യമായി മാറി മാറി വായിക്കാൻ പറഞ്ഞു, അതായത് ഒരു വാക്യം ഇംഗ്ലീഷിൽ നിന്നു വായിക്കുമ്പോൾ അതെ വാക്യം മലയാളത്തിലും വായിക്കുക.
സത്യത്തിൽ ഇതെൻറെ ഇംഗ്ലീഷ് പഠനത്തിനൊരു വഴിത്തിരിവായി എന്നു പറഞ്ഞാൽ മതി.
ഇംഗ്ലീഷിൽ എഴുതുവാനും പറയുവാനും അതെനിക്കു ഗുണമായി എന്ന് നന്ദിയോടെ ഓർക്കുകയാണിപ്പോൾ.
ഇതിനിടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഞാൻ ഇന്റെർമീഡിയറ്റ് പഠനത്തിനായി എടത്വാ സെന്റ് അലോഷ്യസ് കോളേജിൽ പഠനം തുടങ്ങി.
അക്കാലത്താണ് ഡിസിഷൻ മാസികയിൽ Penpal എന്നൊരു പംക്തി ശ്രദ്ധയിൽപ്പെട്ടത്. അതിലെ ഒരു വിലാസത്തിൽ അമേരിക്കയിലുള്ള ഒരു പെൺകുട്ടിക്ക് കത്തെഴുതി പോസ്റ്റ് ചെയ്തു അധികം വൈകിയില്ല ഏതാണ്ട് ഒരാഴ്ചക്കുള്ളിൽ മറുപടി വന്നു ഒപ്പം അവരുടെ ഒരു ഫോട്ടോയും.
അവരുടെ മറുപടി വായിക്കാൻ നന്നേ ബുദ്ധിമുട്ടി എന്നു പറഞ്ഞാൽ മതി, എങ്കിലും അതിനൊരു മറുപടി അറിയാവുന്ന ഇംഗ്ലീഷിൽ തരപ്പെടുത്തി അയച്ചു. വീണ്ടും മറുപടി വന്നു.
അതോടൊപ്പം ജർമ്മനി, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കും കത്തെഴുതി, ഒപ്പം അവരുടെ ചിത്രങ്ങളും, വിശേഷ ദിവസങ്ങളായ പുതുവത്സര, ക്രിസ്മസ് ദിനങ്ങളിൽ പ്രത്യേകതരം കാർഡുകളും സമ്മാനങ്ങളും തപാൽ വഴി എനിക്ക് ലഭിച്ചു തുടങ്ങി.
അത് കുറേക്കാലം തുടർന്ന്, വിദേശത്തേക്ക് കത്തയക്കുക എന്നത് അക്കാലത്തു ഒരു ചിലവേറിയ സംഗതിയായിരുന്നു, വേലയും കൂലിയും ഇല്ലാത്ത, പഠനം തുടരുന്ന എനിക്കതൊരു തടസ്സമായി.
അതൊരു ഒരു ഭാരിച്ച സംഗതിയായി മാറിയതിനാൽ ഒടുക്കം അതിനൊരു വിരാമം ഇടേണ്ടി വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. ഇതൊന്നും എൻ്റെ വായനക്കും എഴുത്തിനും ഒരു തടസ്സമായിരുന്നില്ല.
കൂടുതൽ വായന സാമഗ്രികൾ ലഭിക്കാൻ എൻ്റെ സുഹൃത്തും അയൽവാസിയുമായ സുരേഷ് ഒരു കരുത്തായിരുന്നു എന്ന് ആദരവോടെ ഇന്നും ഓർത്തു പോവുകയാണ്.
സുരേഷിൻറെ പിതാവിന്റെ പുസ്തക ശാലയിൽ (Southern Book Stall, Tiruvalla) നിന്നും മേൽപ്പറഞ്ഞ മാസികകളും, ബലരമ, ബാലയുഗം, പൂമ്പാറ്റ തുടങ്ങിയ പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വായിക്കാനായി അവൻ കൊണ്ടുവന്നു തരുമായിരുന്നു.
അക്കാലത്തു തിരുവല്ല പട്ടണത്തിൽ കെ എസ് ആർ സി റ്റി ബസ് സ്റ്റോപ്പിനോട് തൊട്ടടുത്തുള്ള കെട്ടിടത്തിൽ ആയിരുന്നു “സതേൺ ബുക്ക് സ്റ്റാൾ” എന്ന തിരുവല്ലയിലെ അക്കാലത്തെ ഏക പുസ്തക ശാല നിലനിന്നിരുന്നത്. ഇപ്പോഴും തിരുവല്ലയിൽ ആ പുസ്തകശാലയുണ്ട്.
എന്റെ വായനാ വിസ്തൃതിയിൽ സുരേഷ് ഒരു നല്ല കണ്ണിയായിരുന്നു എന്ന് ഓർത്തുപോവുകയാണിപ്പോൾ. എൻ്റെ വായനയുടേയും ഏഴുത്തിന്റെയും കാര്യങ്ങൾ പറയുമ്പോൾ ഇക്കാര്യം പറയാതെ വയ്യ.
ഈ സുഹൃദ് ബന്ധത്തിൽ നിരവധി പുതിയ പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടാൻ എനിക്കിടയായി. അങ്ങനെയാണ് Target എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം അവൻ തന്നതും അതിലെ Penpal എന്ന പംക്തിയിൽ കണ്ട ചില വിലാസങ്ങളിൽ കത്തുകൾ എഴുതാൻ പ്രേരണയായതും.
അതിലൂടെ നിരവധി ഇന്ത്യൻ സുഹൃത്തുക്കളുമായി കത്തിടപാടുകൾ നടത്താൻ എനിക്കു സാധിച്ചു. അവയിൽ മിക്കതും ഒരു നിധിപോലെ ഇന്നും ഫയലിൽ സൂക്ഷിച്ചിട്ടുണ്ട്.
അന്നു കത്തിലൂടെ സുഹൃദ്ബന്ധം പുർലർത്തിയിരുന്ന വൈപ്പിൻ സ്വദേശിയായ ഒരു മിത്രത്തെ അടുത്തിടെ ഫേസ്ബുക്കിലൂടെ വീണ്ടും പരിചയപ്പെടാൻ ഇടയായത് തികച്ചും ആശ്ചര്യമായി തോന്നി.
അവർ ഇന്ന് ഭർത്താവിനോടും രണ്ടു ആണ്മക്കളോടും കുടുംബത്തോടും കൊച്ചുമക്കളോടുമൊപ്പം എറണാകുളത്തു താമസിക്കുന്നു.
സത്യത്തിൽ ഏരിയൽ എന്ന എൻ്റെ തൂലികാനാമമാണ് ഇതിനൊക്കെയും വഴിവെച്ചതെന്നു പറഞ്ഞാൽ മതിയല്ലോ.
ആ പേർ അടുത്തിടെ ഫേസ്ബുക്കിൽ കണ്ടപ്പോൾ അവർ ഫോണിലൂടെ ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ അറിയിച്ചു. ഏരിയൽ എന്ന രസകരമായ തൂലികാനാമം എനിക്കെങ്ങനെ ലഭിച്ചു എന്നത് ഒരു കുറിപ്പായി അന്യത്ര ഈ വെബ്സൈറ്റിൽ ചേർത്തിരിക്കുന്നത് മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തി വായിക്കുക.
പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ കത്തുകൾ എഴുതിക്കൊണ്ടിരുന്ന നാമിന്നു ഇന്റർനെറ്റിന്റെ മാസ്മരിക വലയത്തിലകപ്പെട്ടു കത്തെഴുത്തിനെ പാടെ മറന്നു കഴിയുന്ന ഈ കാലത്തു അതിന്റെ ഓർമ്മകളെ തൊട്ടുണർത്തിയ ദിവ്യക്കും സുധിക്കും പ്രത്യേക അഭിനന്ദനങ്ങൾ.
അതെ നമുക്കൊരു കത്തെഴുതാം! എന്ന ആഹ്വാനം നടത്തിയ ദിവ്യക്കു പ്രത്യേക അഭിനന്ദനം. Yes, let us write a letter.
അയവിറക്കാം!
ഏവർക്കും ആശംസകൾ!
പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !
ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!
- ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
- അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
- കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
- ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
- നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
- വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
- ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
- വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
- തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
- ഫിലിപ്സ്കോമിന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.
നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.
സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.
നന്ദി, നമസ്കാരം.
For Philipscom Associates
ഫിലിപ്പ് വർഗീസ് ഏരിയൽ
Check your domain ranking
അതേ. നമുക്കൊരു കത്തെഴുതാം. ഗൃഹാതുരതയുടെ സുന്ദരസ്മരണകളിലേക്കു നയിക്കുന്ന ഈ കുറിപ്പ് അഭിനന്ദനമർഹിക്കുന്നു. കത്തെഴുതി കാത്തിരുന്നു മറുപടി ലഭിക്കുമ്പോൾ അതിനൊരു പ്രത്യക സുഖം ലഭിച്ചിരുന്നു. മാത്രമല്ല, ഇന്ന് ഫോണെടുത്ത് ഇരുതലങ്ങളിലും നിന്ന് അപ്പപ്പോൾ തോന്നുന്നത് അപ്പപ്പോൾത്തന്നെ വാക്ശരങ്ങളായി കുത്തിത്തറച്ചു കാട്ടിക്കൂട്ടുന്ന ആപത്ഘട്ടങ്ങൾക്കു പകരം എഴുതിയിട്ടും എഴുതിയിട്ടും മതിയാകാതെ കീറിക്കേറി കുപ്പത്തൊട്ടി നിറഞ്ഞാലും ആ വഴക്കിനുള്ള വാക്കുപോലും പൂപോലെ മൃദുലമാക്കാനുള്ള അവസരമാണ് നമുക്കൊക്കെ നഷ്ടമായിരിക്കുന്നതെന്ന് പറയാം. പുതിയ പല സൗകര്യങ്ങളിലും ക്ഷമയുടെ അഭാവം നിഴലിച്ചു കാണാം. പഴകാലം അത് ആലോചനയുടെ കാലമായിരുന്നു. ക്ഷമയുടെ സുഖം അനുഭവിച്ചിരുന്നു നാമെല്ലാം. ഈ ഗുർഹാതുരതയുടെ ഓർമയിലേക്ക് ഏവരെയും നയിക്കുന്ന ഇനിയ കുറിപ്പിന് ദിവ്യയ്ക്കും പ്രിയനും അഭിനന്ദനങ്ങൾ !
ഇത്തരമൊരു ഉദ്യമത്തിന് മുൻകൈയെടുത്ത ബ്ലോഗർ ദിവ്യയെ അഭിനന്ദിക്കുന്നു. കത്തെഴുതൽ മരിച്ചു എന്നൊക്കെ പറയാമെങ്കിലും ഒരിക്കലും മറക്കാനാകാത്ത ഒരു നൊസ്റ്റാൾജിയ ആണ്. നമുക്ക് പരസ്പരം നല്ല കത്തുകൾ എഴുതാം, അങ്ങനെ ഒരുപക്ഷെ ആശയവിനിമയത്തിന് കത്ത് എന്ന സംവിധാനം ഉപയോഗിച്ച അവസാന തലമുറ എന്ന് നമുക്ക് നമ്മളെ ചരിത്രത്തിൽ രേഖപ്പെടുത്താം ;-)
Mahesh recently posted…ഒരു കഥ സൊല്ലട്ടുമാ?
കത്തുകൾ ഇന്നു നമുക്ക് ഒരുപാടു നൊസ്റ്റാൾജിയകളുടെ കൂട്ടത്തിൽ ഒന്നു മാത്രമായി. പക്ഷേ, കത്തെഴുതുക ആ ശീലം നഷ്ടമായതിന്റെയൊപ്പം നമ്മിൽ നിന്നും അകന്നു പോയത് കുറേ ആർദ്രതകൾ കൂടിയാണ്. മനസുതുറക്കുന്ന ശീലം, പ്രണയഭാവനകൾ, സൗഹൃദത്തിന്റെ തുറന്ന ഒഴുക്കുകൾ… ഒരു ജന്മം മുഴുവൻ സൂക്ഷിക്കാനുള്ള സ്നേഹത്തിന്റെ പകർത്തിയെഴുത്തുകൾ.. അതെല്ലാം നമുക്ക് നഷ്ടമാവുകയായിരുന്നു. കത്തുകൾ പകർന്ന ആർദ്രത ഫോൺ വിളികൾക്കോ എസ്എംഎസുകൾക്കോ ഒരിക്കലും നൽകാനാവുമെന്നു തോന്നുന്നില്ല. ഇൻലൻഡോ കടലാസോ എടുത്ത് പേനയുമായി എഴുതാൻ ഇരിക്കുമ്പോൾ വാക്കുകളിലേക്കു വന്നു നിറഞ്ഞത് സ്നേഹമായിരുന്നു. അകലെയിരിക്കുന്ന ആൾ ആരായാലും അപ്പോൾ സ്നേഹത്തോടെ അവരോടു മൃദുവായി സംസാരിക്കുകയായിരുന്നു നമ്മൾ.
കത്തുകളിലൂടെ വികാരങ്ങൾ കൈമാറിയിരുന്ന ആ നല്ല നാളുകൾക്ക് നമുക്ക് വീണ്ടും ജീവൻ നൽകാം.
നല്ല പോസ്റ്റ്. ഇഷ്ടം,
സുധിക്കും, ദിവക്കും ബ്ലോഗ്സാപ്പ് നും ആശംസകൾ.
വളരെ രസകരവും ഒപ്പം വിഞ്ജാനപ്രദവുമായ ഒരു കുറിപ്പ്!കത്തിനോടും കത്തെഴുത്തിനോടും പ്രവണത വെച്ചുപുലർത്തുന്ന ചുരുക്കം ചിലർ ഇവിടെയുണ്ടല്ലോ എന്ന് കാണുന്നത് ആശക്കു വക നൽകുന്നു. അതെ, നമുക്ക് കത്തെഴുത്തിന്റെ ഓർമ്മകൾ പങ്കു വെക്കാം. കത്തെഴുതാം
നല്ല രസകരമായ തുടക്കം ഫിലിപ്പ് കത്തുകൾ കാല യവനികക്കുള്ളിൽ മറഞ്ഞു എന്നു കരുതിയവർക്കിതാ ഒരു മുന്നറിയിപ്പ്!ഇത്തരം സംരംഭങ്ങൾ, തുടരട്ടെ! നിരവധിപേർ ഇനിയും ഇതറിയട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു! വിശേഷിച്ചു
കൊള്ളാം ചേട്ടാ, ഈ സംരംഭത്തിനു നൽകുന്ന പിന്തുണക്കു നന്ദി നമസ്കാരം.
അപ്പോൾ നമുക്ക് ഇനി കത്തെഴുത്തു തുടങ്ങാം അല്ലെ!!
ആശംസകൾ
നല്ല കുറിപ്പാണു. അന്നേ വായിച്ചിരുന്നു. കമന്റ് ഇട്ടില്ലെന്ന് മാത്രം. തൂലികാ സൗഹൃദങ്ങൾ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. safety concerns മൂലം കത്തെഴുത്തിലേക്ക് കടന്നതുമില്ല. ഇന്നത്തെ ലോകത്ത് രണ്ടു പേർ തമ്മിലുള്ള ദൂരം എത്ര കണ്ടു കുറഞ്ഞിരിക്കുന്നു !
മനുഷ്യർ തമ്മിലുള്ള ആരോഗ്യകരമായ കൊടുക്കൽ വാങ്ങലുകൾക്ക് എക്കാലവും പ്രസക്തിയുണ്ട്. പോസ്റ്റിന് അഭിനന്ദനങ്ങൾ.