അങ്ങനെ ഒരു ‘വായനാദിനം’ കൂടി നമ്മേ വിട്ടു കടന്നുപോയി. ഇക്കഴിഞ്ഞ വായനാദിനത്തിൽ വായനക്ക് ആക്കം കൂട്ടുന്ന പല പുതിയ സംരംഭങ്ങളിൽ നാം ഏർപ്പെടുകയുണ്ടായി എന്നു കാണുന്നത് വായന ഇവിടെ മരിച്ചിട്ടില്ല, മറിച്ച് അതു കൂടുതൽ സജീവമായി തുടരുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയുന്നു.
ഇത്തരുണത്തിൽ എന്റെ ചില വായനാനുഭവങ്ങൾ വായനക്കാരുമായി പങ്കിടുവാൻ ആഗ്രഹിക്കുന്നു.
അടുത്തിടെ കഴിഞ്ഞ ഒരു വയനാവാരത്തിൽ കുറിച്ച, “കനൽ” സൗഹൃദകൂട്ടായ്മയിൽ പങ്കുവെച്ച ചില വരികളാണവ, തുടർന്നു വായിക്കുക.
My Reading Experience, A Look Back. എന്‍റെ വായനയുടെ വിസ്‌മയലോകത്തേക്ക് ഒരു എത്തിനോട്ടം – വായനാനുഭവം
ഒരു വായനവാരം കൂടി കടന്നുവന്നിരിക്കുന്നു. ഇത്തവണത്തെ വായനവാരത്തിൽ കനൽ ഒരുക്കുന്ന ഈ പുതിയ സംരംഭത്തിൽ ഭാഗഭാക്കാകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്.
എൻറെ വായനാനുഭവം പങ്കുവെക്കുമ്പോൾ തീർച്ചയായും എൻറെ ചില ബാല്യകാലാനുഭവങ്ങളും ഒപ്പം പങ്കുവെക്കേണ്ടിയിരിക്കുന്നു. തീർച്ചയായും അത് വായനക്കു വിരസത തരില്ല എന്ന് എനിക്കുറപ്പുണ്ട്.
ഏഴിലോ എട്ടിലോ പഠിക്കുന്ന കാലത്തുതുടങ്ങിയതാണ് എൻറെ വായനാ കമ്പത്തിൻറെ ആരംഭം.
എൻറെ മാതാപിതാക്കൾ നല്ല വായനക്കാരായിരുന്നു, വിശേഷിച്ചും അവർ മതഗ്രന്ഥപാരായണത്തിൽ വളരെ തൽപ്പരരായിരുന്നു.
ബൈബിൾകൂടാതെ മറ്റു നിരവധി മതസംബന്ധിയായ ഗ്രന്ഥങ്ങളുടെയും, മാസികകളുടെയും ഒരു നല്ല ശേഖരം വീട്ടിലുണ്ടായിരുന്നു. അതിൽ അധികപങ്കും എന്‍റെ വല്യമ്മച്ചിയുടെ (എന്‍റെ അമ്മയുടെ അമ്മ) മുതൽക്കൂട്ടായിരുന്നു. അവരും ഒരു നല്ല വായനക്കാരിയായിരുന്നു. ഭവനത്തിൽ വേദപുസ്തക പാരായണം നിർബന്ധമായ ഒരു കാര്യമായിരുന്നു, രാവിലേയും, വൈകുന്നേരവും അതൊരു പതിവുകാര്യമായിരുന്നു എല്ലാവരും ഒരുമിച്ചിരുന്ന്‍ വേദപുസ്തകം വായിക്കുമായിരുന്നു.
അവിടെ തുടങ്ങിയ വായനാനുഭവം ഇന്നും തുടരുന്നു. പലപ്പോഴും വീട്ടിൽ അലമാരയിൽ അടുക്കിവെച്ചിരുന്ന മതഗ്രന്ഥങ്ങൾ എടുത്തുവായിക്കുന്നതിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അത് പിന്നീട് ഗ്രന്ഥശാലയിലെ വായനക്ക് വഴിമാറി.
തിരുവല്ലക്കു സമീപമുള്ള വളഞ്ഞവട്ടം, ആലംതുരുത്തി പാലത്തിനടുത്തു കടപ്ര ഗവണ്മെന്റ് ഹൈ സ്‌കൂളിനോട് ചേർന്ന് നിന്നിരുന്ന, “മഹാത്മ സ്മാരക ഗ്രന്ഥശാല”എൻറെ വായനയിൽ വഹിച്ച പങ്ക് എടുത്തു പറയേണ്ട ഒരു വസ്‌തുതയത്രേ.
സ്ക്കൂൾ വിട്ടശേഷം പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുവെച്ചശേഷം നേരെ ഗ്രന്ഥശാലയിലേക്കൊരു ഓട്ടം. (സ്‌കൂളും വീടിനടുത്തായതിനാൽ എല്ലാം വളരെ എളുപ്പമായിരുന്നു.)
അക്കാലങ്ങളിൽ കുട്ടികൾക്കായുള്ള ഒരു പ്രത്യേക വിഭാഗം ഗ്രന്ഥശാലയിൽ ഉണ്ടായിരുന്നു. മഹാന്മാരുടെ ജീവചരിത്രകഥകൾ തുടങ്ങിയ കുട്ടികൾക്കായുള്ള പുസ്തകങ്ങൾ അവിടെയുണ്ടായിരുന്നു അതിൽ തുടങ്ങിയ വായന ക്രമേണ, ചെറുകഥകൾ, കവിതകൾ, നോവലുകൾ എന്നിവയിലേക്ക് മാറി.
അങ്ങനെ മലയാളത്തിലെ പ്രശസ്തരായ പല എഴുത്തുകാരുടേയും പുസ്തകങ്ങൾ വായിച്ചുകൂട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ!
എന്തിനധികം എന്‍റെ വായനഭ്രാന്ത് എന്നെ പരീക്ഷാകാലങ്ങളിൽപോലും പുസ്തകത്തിനിടയിൽ കഥപുസ്തകങ്ങൾ മറച്ചുവെച്ചുകൊണ്ട് വായിക്കുന്നതിലേക്കുവരെ അത് നയിച്ചു.
ഒരിക്കൽ ആ കള്ളക്കളി പിതാവ് കണ്ടുപിടിച്ചതോടെ ഭ്രാന്തമായ ആ വായനക്ക് ഒരു ചെറിയ വിരാമംവന്നു എന്നുതന്നെ പറയാം.
എന്നിരുന്നാലും ഞാൻ എന്‍റെ വായനക്ക് ഒരു പൂർണ്ണവിരാമം ഇട്ടില്ല. വായന തുടർന്നുകൊണ്ടേയിരുന്നു.
അക്കാലങ്ങളിൽ മുട്ടത്തു വർക്കി, കാനം, കേശവദേവ്, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീർ, എസ് ക്കെ പൊറ്റക്കാട് തുടങ്ങിയവരുടെ നിരവധി പുസ്തകങ്ങൾ വായിച്ചുതള്ളി എന്നുതന്നെ കുറിക്കട്ടേ.
ആ വായന ക്രമേണ, എം മുകുന്ദൻ
എം ടി വാസുദേവൻ നായർ, സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള, ടി വി കൊച്ചുബാവു, സക്കറിയ തുടങ്ങി നിരവധി പേരുടെ കൃതികൾ എന്നിൽ വരുത്തിയ സ്വാധീനം വളരെ വലിയതായിരുന്നു.
മേല്പ്പറഞ്ഞവരുടെമാത്രം കൃതികളിൽ ഒതുങ്ങിയില്ല എന്‍റെ വായനജീവിതം. ആനുകാലിക പ്രസിദ്ധീകരങ്ങളിൽവരുന്ന കഥകളും കവിതകളും എനിക്കൊരു ഹരമായിരുന്നു.
എൻറെ നാട്ടുകാരനും അടുത്തസുഹൃത്തുമായ സുരേഷിന്‍റെ പിതാവിന് തിരുവല്ലയിൽ ട്രാൻസ്‌പോർട്ട്ബസ്സ്റ്റാൻഡിനുസമീപം സതേൺ ബുക്ക്സ്റ്റാൾ എന്ന പേരിൽ ഒരു പുസ്തകശാല ഉണ്ടായിരുന്നു, അവിടെനിന്ന് ആനുകാലിക പ്രസിദ്ധീകരങ്ങൾപലതും സുഹൃത്തുമൂലം വായിക്കുവാൻലഭിച്ചിരുന്നു. ബാലരമ, പൂമ്പാറ്റ, ബാലയുഗം, അമ്പിളി അമ്മാവൻ തുടങ്ങി പലതും ആ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു.
ജനയുഗം പത്രം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ബാലയുഗം കുട്ടികളുടെ മാസികയുടെ തുടർവായന അതിൽ ചെറുകവിതകളും കുറിപ്പുകളും മറ്റും എഴുതി പ്രസിദ്ധീകരിക്കാൻ സംഗതിയായി.
എൻറെ മലയാളവായന പിന്നീട് ഹൈദരാബാദിൽ താമസിക്കുന്ന മൂത്തചേച്ചിയുടെ (ജേഷ്ഠ സഹോദരി) നിർബന്ധംമൂലം ഇംഗ്ലീഷ് വായനയിലേക്ക് പ്രവേശിക്കുവാൻ പ്രേരകമായി.
അവധിക്കാലം
നാട്ടിലെത്തുന്ന ചേച്ചി എനിക്കായി പ്രേത്യേകം റീഡേഴ്‌സ് ഡൈജസ്‌റ്, ഇല്ലുസ്ട്രേറ്റഡ് വീക്കിലി തുടങ്ങിയവയുടെ കോപ്പികൾ കൊണ്ടുവരുമായിരുന്നു.
(കാലങ്ങൾക്കുശേഷം ഈ മാസികകളിൽ എന്‍റെ എഴുത്തുകൾ, കത്തുകൾ എന്ന പംക്തിയിൽ പലവട്ടം പ്രസിദ്ധീകൃതമായിട്ടുണ്ട്)
ആ പ്രസിദ്ധീകരങ്ങളുടെ കോപ്പികൾ തന്നശേഷം ഒരിക്കൽ ഒരു ഇംഗ്ലീഷ് ന്യൂ ടെസ്റ്റമെൻറ് കോപ്പിയും തന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു. “ദിവസവും ഓരോ അദ്ധ്യായം ഇതിൽനിന്നും അതേ അദ്ധ്യായം മലയാളം ബൈബിളിൽനിന്നും വായിക്കുക” ആ വാക്കുകൾ ഞാൻ പലവർഷങ്ങൾ കർശനമായി പാലിച്ചു എന്നുതന്നെ പറയാം.
ആ വായന ഇംഗ്ലീഷ് പഠനത്തിൽ എന്നിൽവരുത്തിയ മാറ്റം അത്ഭുതാവഹമായിരുന്നു.
അന്നാളുകളിൽ ഇംഗ്ലീഷിൽ എനിക്കായിരുന്നു ക്ലാസ്സിൽ ഒന്നാംസ്ഥാനം ലഭിച്ചിരുന്നത്.
അന്നുനടന്ന ഒരു ചെറിയ വായനാനുഭവം എന്‍റെ മലയാളം ബ്ലോഗിൽ ഞാൻ കുറിച്ചിട്ടു
അതിവിടെ വായിക്കുക. ഏരിയൽ എന്ന തൂലികാനാമം ലഭിക്കുവാനുണ്ടായ കാരണവും മറ്റും അതിൽ വിവരിച്ചിട്ടുണ്ട്.
അക്കാലങ്ങളിൽ ഇംഗ്ലീഷ് ദിനപ്പത്രം വളരെ വിരളമായേ ഞങ്ങളുടെ പ്രദേശത്തു ലഭിച്ചിരുന്നുള്ളൂ.
പിതാവിന് സായിപ്പിൻറെ കമ്പനി എന്നറിയപ്പെടുന്ന പുളിക്കീഴ് പഞ്ചസാര ഫാക്ടറിയിൽ ആയിരുന്നു ജോലി, കുറെയൊക്കെ നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കാൻ വശമുണ്ടായിരുന്ന പിതാവ് അന്നത്തെ ഫാക്ടറി മാനേജർ ഒരു സായിപ്പുമായി വളരെ അടുപ്പത്തിലായിരുന്നു.
ജോലികഴിഞ്ഞു മടങ്ങിവരുമ്പോൾ എനിക്കുവേണ്ടി പിതാവ് സായിപ്പിന്റെ ബംഗ്ളാവിൽ കയറി, തലേദിവസത്തെ ഹിന്ദുദിനപ്പത്രം വാങ്ങിവരുമായിരുന്നു.
ആ വായനയും എനിക്ക് ഇംഗ്ലീഷ് വായനയിലും എഴുത്തിലും കൂടുതൽ ആവേശംപകർന്നു. ചുരുക്കത്തിൽ, ചെറുപ്പത്തിൽനേടിയ ഈ വായനാനുഭവം എന്നിൽ സൃഷ്ടിച്ച മാറ്റങ്ങൾ വളരെ വലിയതുതന്നേ. അത് കൂടുതൽ എഴുതുവാൻ എനിക്കു പ്രേരണനൽകി.
ദിനപ്പത്രങ്ങളിലും (മലയാളത്തിലും ഇംഗ്ലീഷിലും) മറ്റു ക്രൈസ്തവ പ്രസിദ്ധീകരങ്ങളിലും എഴുതുവാൻ എന്‍റെ ബാല്യകാല വായനകൾ ഒരു മുതൽക്കൂട്ടായി മാറി.
എന്റെ ആദ്യകഥ ഒരു ക്രൈസ്തവമാസികയിലാണ് പ്രസിദ്ധീകരിച്ചുവന്നത്.
മധുരയിൽനിന്നു പ്രസിദ്ധീകരിക്കുന്ന “സുവിശേഷകൻ” എന്ന മാസികയുടെ പത്രാധിപർ സുപ്രസിദ്ധ സുവിശേഷപ്രവർത്തകനും, മഹാകവിയും, ഗാനരചയിതാവും, എഴുത്തുകാരനുമായ കുട്ടിസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന, എം. ഇ. ചെറിയാൻസാർ എന്ന ആളായിരുന്നു.
ഇത്രയും പ്രഗത്ഭനും പ്രസിദ്ധനുമായ ഒരു പത്രാധിപരുടെ മാസികയിൽ എന്‍റെ ആദ്യകഥ അച്ചടിച്ചുവരുന്നു എന്ന, സാറിന്‍റെ കത്തുവായിച്ച് കോരിത്തരിച്ചുപോയി.
തുടർന്ന് അദ്ദേഹവുമായി നടത്തിയ കത്തിടപാടുകൾ എനിക്ക് കൂടുതൽ കൂടുതൽ എഴുതുവാൻ പ്രേരണനൽകി. ഇതേപ്പറ്റി അദ്ദേഹത്തിന്‍റെ മരണശേഷം പുറത്തിറക്കിയ എം. ഇ. ചെറിയാൻ സ്മരണികയിൽ ഞാൻ ഒരു അനുഭവക്കുറിപ്പ് എഴുതിയിരുന്നു അത് ഇവിടെ വായിക്കുക.
പ്രോത്സാഹനത്തിൻറെ തലോടൽ
അതെന്നെ കൂടുതൽ എഴുതുവാൻ പ്രേരിപ്പിച്ചു, പിന്നീടുള്ള ചരിത്രം, നിരവധി പ്രസിദ്ധീകരങ്ങളിൽ എഴുതുവാനും ചില ചെറിയ ചെറിയ പുരസ്‌ക്കാരങ്ങൾ ലഭിക്കുവാനും എന്‍റെ ആ ബാല്യകാല വായനാനുഭവം വഴിയൊരുക്കി.
ഇപ്പോഴും ആ വായന തുടരുന്നു, അത്രയും ആവേശം ഇല്ലെങ്കിലും (സമയദൗർലഭ്യം തന്നെ കാരണം) വായന തുടരുന്നു.
ഒരു ചെറിയ വ്യതിയാനത്തോടെ, അച്ചടിലിപിയിൽ നിന്നുമാറി, ഡിജിറ്റൽലിപിയിൽ ആണെന്നു മാത്രം.
നീളുന്ന വായന, നീളുന്ന കുറിപ്പുകളും ലേഖനങ്ങളും എഴുതാൻ ഇപ്പോഴും പ്രേരണ നൽകുന്നു.
എം ഈ ചെറിയാൻ സാറിൻറെ “പാടത്തെ പ്രാവ്” എന്ന ഖണ്ഡ കാവ്യം, മഹാകവി കെ വി സൈമൺ സാറിൻറെ “വേദവിഹാരം” മഹാകാവ്യം തുടങ്ങിയവ എന്നെ വളരെയധികം സ്വാധീനിച്ച രണ്ടു ഗ്രന്ഥങ്ങളാണ്.
അതുപോലെ, എം. മുകുന്ദൻ, എം ടി
വാസുദേവൻ നായർ,
പുനത്തിൽ കുഞ്ഞബ്‌ദുള്ള, സക്കറിയ തുടങ്ങിയവരുടെ പുസ്തകങ്ങളും എന്നെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
ഇക്കാലങ്ങളിൽ മലയാളനാട് വാരികയിൽ പ്രസിദ്ധ നിരൂപണ സാഹിത്യകാരൻ ശ്രീ എം കൃഷ്ണൻ നായർ എഴുതി വന്ന
സാഹിത്യ വാരഫലം എന്ന പംക്തി എൻ്റെ എഴുത്തിൽ എന്നെ വളരെ സ്വാധീനിച്ച ഒരു സാഹിത്യ പംക്തിയായിരുന്നു അത്.
ഈ വായനാ വാരത്തിൽ യുവ തലമുറയോട് പറയുവാൻ ഒന്നു മാത്രം:
“വായിക്കുക, വായിക്കുക, പിന്നേയും വായിക്കുക, സമയം കിട്ടുമ്പോഴെല്ലാം വായന തുടരുക, മറ്റൊരുവിധത്തിൽ പറഞ്ഞാൽ എത്ര തിരക്കിലും വായനക്കായി സമയം മാറ്റിവെക്കുക എങ്കിൽ, പിന്നീടത് നിങ്ങളെ എഴുത്തിൻറെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തും. ഇതിൽ രണ്ടുപക്ഷമില്ല”
ഇതെന്റെ അനുഭവപാഠം!
ജീവിതം തിരക്കേറിയതു തന്നെ,, നമുക്കേവർക്കും ദിവസത്തിൽ 24 മണിക്കൂർ മാത്രം ലഭ്യം, അതിനോട് കൂട്ടുവാനോ കുറയ്ക്കുവാനോ ആർക്കും കഴിയില്ല. അപ്പോൾ അത് ഭാവിയിലേക്കും പ്രയോജനം ചെയ്യും വിധം നമുക്ക് ചിലവഴിക്കാം. തിരക്കിലും വായനക്കായി കുറച്ചു സമയം നീക്കിവെക്കുക, അതൊരിക്കലും പാഴ്‌വേല ആകില്ല. വരുംനാളുകളിൽ നിങ്ങൾ അതിൻറെ ഫലം കണ്ടെത്തും തീർച്ച!
ഈ വായനാ വാരത്തിൽ എൻറെ എല്ലാ വായനക്കാർക്കും, മിത്രങ്ങൾക്കും സ്നേഹം നിറഞ്ഞ നല്ല വായനാ നാളുകൾ ആശംസിക്കുന്നു.
“ഇതൊരു വെറും വായനാ വാരമാക്കി ചുരുക്കാതെ നമുക്ക് സമയം കണ്ടെത്തി വായന തുടരാം”
എന്റെ യൗവനകാലത്തെ വായനയെപ്പറ്റിയോർക്കുമ്പോൾ, എന്നെ വളരെ സ്വാധീനിച്ച ഒരു വ്യക്തിയത്രേ, മലയാള മനോരമ പത്രാധിപ സമിതിയഗംവും പിന്നീട് ബാലരമ മാസികയുടെ മുഖ്യപത്രാധിപരുമായിരുന്ന ശ്രീ കടവനാട് കുട്ടികൃഷ്ണൻ സാർ. അദ്ദേഹവുമായി നടത്തിയ
കത്തിടപാടുകൾ എന്നെ കൂടുതൽ വായിക്കുവാൻ പ്രേരിതനാക്കി.
അതുപോലെ തന്നേ ക്രൈസ്തവ ഗോളത്തിലെ നിരവധി പ്രഗത്ഭരായ എഴുത്തുകാരുമായുള്ള ബന്ധം എന്റെ വായനക്കു ആക്കം കൂട്ടി എന്നു പറയട്ടെ, ആ ലിസ്റ്റ് നീണ്ടതാകയാലും ചിലരുടെ പേര് വിട്ടുപോകാൻ സാധ്യതയുള്ളതിനാലും
അവരുടെ പേര് ഇവിടെ കുറിക്കുന്നില്ല. ചുരുക്കത്തിൽ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലെ പത്രാധിപ സമിതിയഗംങ്ങളിൽ നിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനവും എന്റെ വായനാ ജീവിതത്തെയും എഴുത്തു ജീവിതത്തേയും വളരെയധികം സ്വാധിനിച്ചു എന്നു കുറിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്.
സഹപത്രാധിപനായി പ്രവർത്തിക്കുവാൻ കഴിഞ്ഞു.
ഒരു പത്രാധിപൻ ആകുക എന്നത് എന്റെ ഒരാഗ്രഹമായിരുന്നു, അതെന്നെ, Back to the Bible International എന്ന ക്രൈസ്തവ സംഘടനയുടെ ഇൻഡ്യാ വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ കോൺഫിഡന്റ് ലിവിംഗ് എന്ന ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിക്കുന്നതിനും സഹായകമായി.
എന്റെ വായനയുടെയും, എഴുത്തിന്റയും യാത്രയെപ്പറ്റി പറയുവാൻ നിരവധിയുണ്ട്, വിസ്താരഭയത്താൽ അതിനിവിടെ മുതിരുന്നില്ല. ദൈവം അനുവദിച്ചാൽ മറ്റൊരു കുറിപ്പിൽ അതെഴുതാം എന്നാഗ്രഹിക്കുന്നു.
Thank you very much for this post. It is really well written, and I really appreciate the efforts you put into it! Keep up the good work my friend!
വായനയനുഭവം, വായനക്കമ്പം, കഥാപുസ്തകം, അവധികാലം, ദിനപത്രം, പ്രഗല്ഭന്‍, പുരസ്കാരം, വായനവാരം, ചെലവഴിക്കാം, വായനനാളുകള്‍, വായനജീവിതം, അതേ, വായനവിഹായസ്സ്, വായനശ്ശീലം, പരിണതഫലം, അതത്രേ, അതേപ്പറ്റി – അതിനെപ്പറ്റി, മറക്കണ്ടാ – എന്നൊക്കെ ശരിയാക്കണം. അനുയോജ്യം എന്നല്ല യോജിച്ച എന്നു വേണം, നിസ്സങ്കേതം എന്നല്ല; നിസ്ശംശയം എന്നാണിവിടെ വേണ്ടത്. കുറിപ്പ് രസാവാഹവും വിജ്ഞാനപ്രദവുമാണ്. ആശംസ.
Hello, thank you for sharing your views and this wonderful article. The wonderful content really helped me learn and understand the new aspects of the subject, and I look forward to a new blog of this nature