ഈ ഹൃദയസ്പർശിയായ ചിന്തയിൽ, മനുഷ്യജീവിതത്തിലെ ദുഃഖവും വേദനയും, നമ്മുടെ ചിരിയുടെ പിന്നിൽ മറഞ്ഞുനിൽക്കുന്ന കണ്ണീരും, അതിനിടയിലൂടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ മാത്രം ലഭ്യമാകുന്ന സൌഖ്യപ്രതീക്ഷയും അദ്ദേഹം ആഴത്തിൽ ഈ കുറിപ്പിലൂടെ ഫിലിപ്‌സ്‌കോം വായനക്കാരുമായി പങ്കുവെക്കുന്നു.
ഇതോടുള്ള ബന്ധത്തിൽ നിങ്ങളുടെ അനുഭവങ്ങളും, അഭിപ്രായങ്ങളും, ചിന്തകളും ദയവായി പങ്കു വെക്കുക, അത്, ഈ ലേഖനത്തിന്റെ അപ്ഡേറ്റഡ് വേർഷനിൽ ചേർക്കുന്നതായിരിക്കും.
നിങ്ങളുടെ ചെറുതും വലുതുമായ കുറിപ്പുകൾ കമന്റ് ബോക്സിൽ കുറിക്കുക.
“യേശുക്രിസ്തു നിങ്ങളുടെ അകൃത്യമൊക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളും സൌഖ്യമാക്കുന്നു” (സങ്കീർത്തനങ്ങൾ 103:3) എന്ന തിരുവചനത്തെ ആധാരമാക്കി എഴുതിയ ഈ ചിന്ത നിങ്ങളുടെ ഹൃദയത്തെയും തൊടുമെന്ന് വിശ്വസിക്കുന്നു.
നിരവധി ഹൃദയങ്ങളോട് സംസാരിച്ച ഒരു കുറുകവിത
ചില വർഷങ്ങൾക്കു മുമ്പ് മലയാള മനോരമ ആഴ്ചപ്പതിപ്പ് നടത്തിയ രണ്ടുവരി കവിതാമത്സരത്തിൽ എന്റെ കവിതയാണ് സമ്മാനം നേടിയത്. ഇതായിരുന്നു ആ കവിത :
‘നിറമുള്ള ഗുളിക –
ച്ചക്രങ്ങളിൽ
മുരണ്ടുരുളുന്നു
മനുഷ്യവണ്ടികൾ’.
എന്റെ കവിത ഫോട്ടോ സഹിതം മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും പത്രാധിപർ മാന്യമായ പ്രതിഫലം എനിക്ക്
അയച്ചുതരികയും ചെയ്തു.
ആരോഗ്യകരമെന്നു തോന്നുന്ന ഒരു ലോകം — പക്ഷേ യാഥാർത്ഥ്യമോ?
ആൾക്കൂട്ടങ്ങൾ കാണുമ്പോൾ എന്റെ മനസിൽ ഓടിയെത്തുന്ന താത്വികചിന്ത രോഗികളുടെ ഒരു മഹാസഞ്ചയം ഒരുമിച്ചു കൂടുന്നതായാണ്.
ഉടുത്തൊരുങ്ങി ആരോഗ്യം അഭിനയിച്ച് ഓരോരുത്തരും ജീവിക്കുന്നു. പരസ്പരം കാണുമ്പോൾ കൃത്രിമമായി സൃഷ്ടിക്കുന്ന പുഞ്ചിരിയും ഔപചാരികമായ
കുശലാന്വേഷണ വാക്കുകളും പുറത്തു വരുന്നു.
മരുന്നുകളാൽ ബന്ധിതമായ ഒരു തലമുറ
പത്തും പതിനഞ്ചും ഗുളികകളിലാണ് ബഹുഭൂരിപക്ഷവും ഓരോ ദിവസവും ജീവൻ പിടിച്ചു നിർത്തുന്നത്. ഗുളിക നിർത്തിയാൽ ചിലപ്പോൾ ജീവൻ നഷ്ടപ്പെടാം.
‘എന്തുണ്ട് വിശേഷം ?’ എന്നു ചോദിക്കുമ്പോൾ, ‘ഒന്നുമില്ല, സുഖമായിരിക്കുന്നു’ എന്നു നാം വെറുതെ പറയുന്നു.
വാസ്തവത്തിൽ ആർക്കാണ് ശാരീരിക സൗഖ്യം ?
നൂറായിരം രോഗങ്ങളും ചുമന്ന് ഓരോരുത്തരും അങ്ങനെ ജീവിച്ചുപോകുന്നു.
ആർക്കും തന്നെ സുഖമില്ല എന്ന സത്യം നാം സമർത്ഥമായി നമ്മുടെ കൃത്രിമപ്പൊയ്മുഖത്തിൽ ഒളിച്ചുവയ്ക്കുന്നു.
സൌഖ്യത്തിന്റെയും പ്രത്യാശയുടെയും വാഗ്ദാനം
ലോകാരംഭം മുതൽ വിവിധ രോഗങ്ങളാൽ മനുഷ്യൻ വലയുന്നുണ്ട്. എന്നാൽ പ്രായഭേദമെന്യേ മനുഷ്യർ ഇത്രയേറെ രോഗങ്ങൾക്ക് അടിമയായ ഒരു കാലഘട്ടം
ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
പ്രമേഹവും കാൻസറും ഏറെക്കുറെ ഇന്ന് മനുഷ്യവംശത്തെ കീഴടക്കിയിരിക്കുന്നു.
‘അൽപം ഷുഗറുണ്ട്’ എന്ന് അഭിമാനത്തോടെ പറയുവാൻ ഇന്ന് ആർക്കും മടിയില്ല.
ഷുഗറില്ലെങ്കിൽ എന്തോ കുറച്ചിലാണ് എന്നു പലരും കരുതിത്തുടങ്ങിയിരിക്കുന്നു.
എല്ലാവരും പോക്കറ്റുകളിൽ മധുരമിഠായികൾ സൂക്ഷിച്ചു വച്ചിരിക്കുന്നു.
സഭായോഗത്തിലും കല്യാണത്തിലും ശവസംസ്കാര ചടങ്ങുകളിലും സംബന്ധിക്കുന്നവർ പല പ്രാവശ്യം വെളിയിലേക്ക് ഇറങ്ങിപ്പോയി മൂത്രവിസർജ്ജനം നടത്തുന്നു.
ശരീരത്തിൽ നിറയുന്ന പഞ്ചസാരയെ മൂത്രത്തിലൂടെ വെളിയിൽ കളയുന്നു.
ശരീരം ചെറുതായി വിറയ്ക്കാൻ തുടങ്ങുമ്പോൾ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് പൊളിച്ച് വായിലിടുന്നു.
ഷുഗർ നിയന്ത്രണത്തിലാക്കാൻ ഹോട്ടലിലേക്ക് ഓടിച്ചെന്ന് വാരിവലിച്ച് എന്തെങ്കിലും തിന്നുന്നു.
ഈയിടെയായി പൊതു ചടങ്ങുകളിൽ ഇത്തരം കാര്യങ്ങൾ ഞാൻ തുടർച്ചയായി കാണുന്നു. മാറിയിരുന്നു മുനിയെപ്പോലെ ഗഹനമായി ചിന്തിക്കുന്നു.
പൂർണ്ണ ആരോഗ്യവാനെന്നു ഞാൻ കരുതിയ ഒരു സുഹൃത്ത് എന്റെ ചെവിയിൽ പറഞ്ഞു : ‘അച്ചോ, പതിനഞ്ചിലേറെ ഗുളികകൾ ഓരോ ദിവസവും വിഴുങ്ങിക്കൊണ്ടാണ് ഞാൻ ജീവിക്കുന്നത് ? എന്നെക്കണ്ടാൽ അങ്ങനെ തോന്നുമോ ?’
ഞാൻ ചിന്തിച്ചു : ‘ഇതുപോലെയായിരിക്കുകയില്ലേ നാം കാണുന്ന ബഹുഭൂരിപക്ഷം മനുഷ്യരും ?
എച്ച് ജി വെൽസ് എഴുതി : ‘നാം കാണുന്നവരാരും ശരിക്കും നാം കാണുന്നപോലല്ല.‘
ജീവിതത്തിലും ശുശ്രൂഷയിലുമുള്ള ചില ആലോചനകൾ
ഈ കുറുകവിത ജനിക്കുവാനുണ്ടായ സാഹചര്യം ഇങ്ങനെ:
‘ഒരു കല്യാണവേദിയിൽ ഞാൻ ഇരിക്കുകയായിരുന്നു. ഉച്ചയാകാറായപ്പോൾ വേദിയിൽ നിന്നും പലരും ഇറങ്ങിപ്പോകുന്നു.
തിരികെ വന്ന ഒരു സുഹൃത്ത് എന്നോടു പറഞ്ഞു :
‘ശരീരത്തിനു ഒരു ചെറിയ വിറയൽ. ഷുഗർ താണതാണെന്നു തോന്നുന്നു.
കാറിൽ ലഡ്ഡു വച്ചിട്ടുണ്ട്. ഒരെണ്ണം തിന്നാൻ പോയതാ.’
ഒന്നുമറിയാത്തവനെപ്പോലെ അദ്ദേഹം കസേരയിൽ ഇരുന്നു.
അവിടെയിരുന്നപ്പോൾ എന്റെ മനസിൽ വന്ന ചിന്തകൾ ഞാൻ അക്ഷരങ്ങളിലാക്കി ഈമെയിലിൽ മലയാള മനോരമയിലേക്ക് അയച്ചു :
‘നിറമുള്ള ഗുളിക –
ച്ചക്രങ്ങളിൽ
മുരണ്ടുരുളുന്നു
മനുഷ്യവണ്ടികൾ’.
ഏതെല്ലാം രോഗങ്ങൾ ശരീരത്തിൽ ഒളിപ്പിച്ചുവച്ചാണ് ഇന്ന് ഓരോരുത്തരും ജീവിക്കുന്നത്.
ഒരു സുഹൃത്ത് എന്നോടു പറഞ്ഞു : ‘തീരെ രക്ഷയില്ലെന്നു തോന്നുമ്പോഴേ ഞാൻ ആശുപത്രിയിൽ പോകാറുള്ളൂ. വെറുതെ ഒന്നു ചെക്കപ്പ് ചെയ്‌താൽ ലോകത്തിലുള്ള എല്ലാ രോഗങ്ങളും ഈ ശരീരത്തിൽ കാണും.’
‘വെറുതെ എന്തിനാ നേരത്തെ അതറിഞ്ഞു ടെൻഷൻ അടിക്കുന്നത്.
ജീവിക്കുന്നിടത്തോളം ജീവിക്കട്ടെ. ചാകുമ്പോൾ ചാകട്ടെ.
മൂളിയും മുരണ്ടും എന്റെ ജീവിതമാകുന്ന ശകടം ഇവിടെവരെ ഓടിയില്ലേ ?
അതുമതി.’
അദ്ദേഹവും അഭിനയിച്ചുകൊണ്ട് ആരോഗ്യവാനെപ്പോലെ പെരുമാറുന്നു.
പ്രാർത്ഥനയുടെ ഒരു നിമിഷം
ഒരു ദിവസം ഞാൻ കൊല്ലം തേവലക്കര ശാരോൻ സഭയുടെ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു. ഇടയ്ക്ക് ഒരു പ്രാർത്ഥനാക്കുറിപ്പ് ആരോ കടലാസിൽ എഴുതിത്തന്നത് പാസ്റ്റർ വായിച്ചു.
‘ഷാജി എന്ന നാൽപത്തിയഞ്ചുകാരൻ ബ്രെയിൻ ട്യൂമറിനാൽ ഭാരപ്പെടുന്നു.
അദ്ദേഹത്തിന്റെ ഭാര്യക്ക് കാൻസറാണ്. രണ്ടു മക്കളും രോഗികളാണ്.’
അതു കേട്ടപ്പോൾ എന്റെ മനസ് വേദനിച്ചു.
ദൈവമേ ഒരു കുടുംബത്തിൽ എല്ലാവരും മാരകരോഗങ്ങളാൽ വലയുന്നു.
അവരെ സൗഖ്യമാക്കണമേ. ഞാനും ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
എന്നിട്ടും ആ പാവങ്ങൾ പ്രതീക്ഷ നഷ്ടപ്പെടാതെ ജീവിക്കുന്നില്ലേ ?
ജനിച്ചുപോയില്ലേ ? ഇനി ജീവിക്കാതിരിക്കാൻ അവർക്കാകുമോ ?
യഥാർത്ഥ സമാധാനം ക്രിസ്തുവിനാൽ മാത്രം
മഹാദൈവമായ യേശു പറഞ്ഞു :
‘ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടമുണ്ട്.
എങ്കിലും ധൈര്യപ്പെടുവിൻ.
ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.
യോഹന്നാൻ എഴുതി :
‘ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു. ലോകത്തെ സ്നേഹിക്കുന്നവൻ ദൈവത്തിനുള്ളവനല്ല.‘
സെന്റ് പോൾ പറഞ്ഞു :
‘ഉണ്മാനും ഉടുപ്പാനുമുണ്ടെങ്കിൽ മതി എന്നു വയ്ക്കുക.’
സമൃദ്ധിയെക്കാൾ വലുത് സംതൃപ്തിയാണ്.
സംതൃപ്തിയില്ലാതെ സമൃദ്ധിയുണ്ടായിട്ട് എന്തു കാര്യം ?
കവിതയെഴുതാനും തത്വചിന്തയിലേക്കു തിരിയുവാനും മനുഷ്യജീവിതം എന്നെ നിർബന്ധിക്കുന്നു.
പാവം മനുഷ്യൻ: എന്തെല്ലാം ഭാരങ്ങൾ പേറിയാണ് ഓരോ മനുഷ്യരും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്നത്.
സംതൃപ്തിയോടെ മരിക്കാൻ ഇവരിൽ എത്ര പേർക്ക് സാധിക്കുന്നു.
യഥാർത്ഥ സമാധാനം നൽകാൻ സമാധാനപ്രഭുവായ യേശുവിനു സാധിക്കും.
ദു:ഖവും രോഗവും കണ്ണുനീരും മുറവിളിയുമൊന്നുമില്ലാത്ത സ്വർഗരാജ്യം നമുക്കായി ഒരുക്കാൻ യേശു പോയിരിക്കുന്നു.
യേശു കള്ളം പറയില്ല. കള്ളം പറയാൻ അവിടുന്ന് മനുഷ്യനല്ല.
നമ്മെ സ്വർഗത്തിലേക്കു കൊണ്ടുപോകുവാൻ കർത്താവ് താമസംവിനാ മടങ്ങി വരും. അതുവരെ രോഗവും ദുഃഖവുമുള്ള ഈ ലോകത്തിൽ പ്രത്യാശ നഷ്ടപ്പെടാത്തവരായി നമുക്കു ജീവിക്കാം.

~ George Mathew, Puthuppally
(WhatsApp: 9847481080)
അടിക്കുറിപ്പ്:
നമ്മുടെ ആത്മാവിനെ സ്പർശിക്കുന്ന ശക്തിയേറിയ ചില ചിന്തകളാണ് സഹോദരൻ ജോർജ് മാത്യുവിന്റെ വാക്കുകളിലൂടെ നാം വായിച്ചത് — ജീവിതത്തിന്റെ നിസ്സാരതയും, അതിനൊപ്പം നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ ഉള്ള ഭാഗ്യകരമായ പ്രത്യാശയുടെ അമൂല്യതയും നമുക്കീകുറിപ്പിലൂടെ ഗ്രഹിക്കുവാൻ കഴിഞ്ഞു.
അതേ, യേശുക്രിസ്തുവിലൂടെ മാത്രമേ യഥാർത്ഥ സൌഖ്യവും സമാധാനവും നിത്യജീവിതവും ലഭ്യമാവുകയുള്ളു!
നമുക്ക് യേശുക്രിസ്തുവിൽ വിശ്വസിക്കാം, യേശുവിൽ മാത്രം ആശ്രയിക്കാം, കരുണയോടെ മറ്റുള്ളവർക്കു സേവനം ചെയ്തു, കൃതജ്ഞതയും വിശ്വാസവും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കാം.
TO READ THE ENGLISH VERSION OF THIS POST, PLEASE CLICK ON THIS LINK:
പ്രീയ വായനക്കാരുടെ ശ്രദ്ധക്ക് !
അതുപോലെ, പ്രോകോപനപരമായതും, പരിഹാസരൂപത്തിലുള്ളതുമായ പ്രതികരണങ്ങൾക്കും
ഇവിടെ ഇടം ഇല്ല.
![]() |
| ഫിലിപ്പ് വർഗീസ് “ഏരിയൽ “ |
Check your domain ranking


