My Reading Experience, A Look Back. എന്‍റെ വായനയുടെ വിസ്‌മയലോകത്തേക്ക് ഒരു എത്തിനോട്ടം – വായനാനുഭവം
ഒരു വായനവാരം കൂടി കടന്നുവന്നിരിക്കുന്നു. ഇത്തവണത്തെ വായനവാരത്തിൽ കനൽ ഒരുക്കുന്ന ഈ പുതിയ സംരംഭത്തിൽ ഭാഗഭാക്കാകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്.
എൻറെ വായനാനുഭവം പങ്കുവെക്കുമ്പോൾ തീർച്ചയായും എൻറെ ചില ബാല്യകാലാനുഭവങ്ങളും ഒപ്പം പങ്കുവെക്കേണ്ടിയിരിക്കുന്നു. തീർച്ചയായും അത് വായനക്കു വിരസത തരില്ല എന്ന് എനിക്കുറപ്പുണ്ട്.
ഏഴിലോ എട്ടിലോ പഠിക്കുന്ന കാലത്തുതുടങ്ങിയതാണ് എൻറെ വായനാ കമ്പത്തിൻറെ ആരംഭം.
എൻറെ മാതാപിതാക്കൾ നല്ല വായനക്കാരായിരുന്നു, വിശേഷിച്ചും അവർ മതഗ്രന്ഥപാരായണത്തിൽ വളരെ തൽപ്പരരായിരുന്നു.
ബൈബിൾകൂടാതെ മറ്റു നിരവധി മതസംബന്ധിയായ ഗ്രന്ഥങ്ങളുടെയും, മാസികകളുടെയും ഒരു നല്ല ശേഖരം വീട്ടിലുണ്ടായിരുന്നു. അതിൽ അധികപങ്കും എന്‍റെ വല്യമ്മച്ചിയുടെ (എന്‍റെ അമ്മയുടെ അമ്മ) മുതൽക്കൂട്ടായിരുന്നു. അവരും ഒരു നല്ല വായനക്കാരിയായിരുന്നു. ഭവനത്തിൽ വേദപുസ്തക പാരായണം നിർബന്ധമായ ഒരു കാര്യമായിരുന്നു, രാവിലേയും, വൈകുന്നേരവും അതൊരു പതിവുകാര്യമായിരുന്നു എല്ലാവരും ഒരുമിച്ചിരുന്ന്‍ വേദപുസ്തകം വായിക്കുമായിരുന്നു.
അവിടെ തുടങ്ങിയ വായനാനുഭവം ഇന്നും തുടരുന്നു. പലപ്പോഴും വീട്ടിൽ അലമാരയിൽ അടുക്കിവെച്ചിരുന്ന മതഗ്രന്ഥങ്ങൾ എടുത്തുവായിക്കുന്നതിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അത് പിന്നീട് ഗ്രന്ഥശാലയിലെ വായനക്ക് വഴിമാറി.
തിരുവല്ലക്കു സമീപമുള്ള വളഞ്ഞവട്ടം, ആലംതുരുത്തി പാലത്തിനടുത്തു കടപ്ര ഗവണ്മെന്റ് ഹൈ സ്‌കൂളിനോട് ചേർന്ന് നിന്നിരുന്ന, “മഹാത്മ സ്മാരക ഗ്രന്ഥശാല”എൻറെ വായനയിൽ വഹിച്ച പങ്ക് എടുത്തു പറയേണ്ട ഒരു വസ്‌തുതയത്രേ.
സ്ക്കൂൾ വിട്ടശേഷം പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുവെച്ചശേഷം നേരെ ഗ്രന്ഥശാലയിലേക്കൊരു ഓട്ടം. (സ്‌കൂളും വീടിനടുത്തായതിനാൽ എല്ലാം വളരെ എളുപ്പമായിരുന്നു.)
അക്കാലങ്ങളിൽ കുട്ടികൾക്കായുള്ള ഒരു പ്രത്യേക വിഭാഗം ഗ്രന്ഥശാലയിൽ ഉണ്ടായിരുന്നു. മഹാന്മാരുടെ ജീവചരിത്രകഥകൾ തുടങ്ങിയ കുട്ടികൾക്കായുള്ള പുസ്തകങ്ങൾ അവിടെയുണ്ടായിരുന്നു അതിൽ തുടങ്ങിയ വായന ക്രമേണ, ചെറുകഥകൾ, കവിതകൾ, നോവലുകൾ എന്നിവയിലേക്ക് മാറി.
അങ്ങനെ മലയാളത്തിലെ പ്രശസ്തരായ പല എഴുത്തുകാരുടേയും പുസ്തകങ്ങൾ വായിച്ചുകൂട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ!
എന്തിനധികം എന്‍റെ വായനഭ്രാന്ത് എന്നെ പരീക്ഷാകാലങ്ങളിൽപോലും പുസ്തകത്തിനിടയിൽ കഥപുസ്തകങ്ങൾ മറച്ചുവെച്ചുകൊണ്ട് വായിക്കുന്നതിലേക്കുവരെ അത് നയിച്ചു.
ഒരിക്കൽ ആ കള്ളക്കളി കണ്ടുപിടിച്ചതോടെ ഭ്രാന്തമായ ആ വായനക്ക് ഒരു ചെറിയ വിരാമംവന്നു എന്നുതന്നെ പറയാം.
എന്നിരുന്നാലും ഞാൻ എന്‍റെ വായനക്ക് ഒരു പൂർണ്ണവിരാമം ഇട്ടില്ല. വായന തുടർന്നുകൊണ്ടേയിരുന്നു.
അക്കാലങ്ങളിൽ മുട്ടത്തു വർക്കി, കാനം, കേശവദേവ്, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീർ, എസ് ക്കെ പൊറ്റക്കാട് തുടങ്ങിയവരുടെ നിരവധി പുസ്തകങ്ങൾ വായിച്ചുതള്ളി എന്നുതന്നെ കുറിക്കട്ടേ.
ആ വായന ക്രമേണ, എം ടി വാസുദേവൻ നായർ, സേതു, എം മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, ടി വി കൊച്ചുബാവു, സക്കറിയ തുടങ്ങി നിരവധി പേരുടെ കൃതികൾ എന്നിൽ വരുത്തിയ സ്വാധീനം വളരെ വലിയതായിരുന്നു.
മേല്പ്പറഞ്ഞവരുടെമാത്രം കൃതികളിൽ ഒതുങ്ങിയില്ല എന്‍റെ വായനജീവിതം. ആനുകാലിക പ്രസിദ്ധീകരങ്ങളിൽവരുന്ന കഥകളും കവിതകളും എനിക്കൊരു ഹരമായിരുന്നു.
എൻറെ നാട്ടുകാരനും അടുത്തസുഹൃത്തുമായ സുരേഷിന്‍റെ പിതാവിന് തിരുവല്ലയിൽ ട്രാൻസ്‌പോർട്ട്ബസ്സ്റ്റാൻഡിനുസമീപം സതേൺ ബുക്ക്സ്റ്റാൾ എന്ന പേരിൽ ഒരു പുസ്തകശാല ഉണ്ടായിരുന്നു, അവിടെനിന്ന് ആനുകാലിക പ്രസിദ്ധീകരങ്ങൾപലതും സുഹൃത്തുമൂലം വായിക്കുവാൻലഭിച്ചിരുന്നു. ബാലരമ, പൂമ്പാറ്റ, ബാലയുഗം, അമ്പിളി അമ്മാവൻ തുടങ്ങി പലതും ആ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു.
ജനയുഗം പത്രം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ബാലയുഗം കുട്ടികളുടെ മാസികയുടെ തുടർവായന അതിൽ ചെറുകവിതകളും കുറിപ്പുകളും മറ്റും എഴുതി പ്രസിദ്ധീകരിക്കാൻ സംഗതിയായി.
എൻറെ മലയാളവായന പിന്നീട് ഹൈദരാബാദിൽ താമസിക്കുന്ന മൂത്തചേച്ചിയുടെ (ജേഷ്ഠ സഹോദരി) നിർബന്ധംമൂലം ഇംഗ്ലീഷ് വായനയിലേക്ക് പ്രവേശിക്കുവാൻ പ്രേരകമായി.
(കാലങ്ങൾക്കുശേഷം ഈ മാസികകളിൽ എന്‍റെ എഴുത്തുകൾ, കത്തുകൾ എന്ന പംക്തിയിൽ പലവട്ടം പ്രസിദ്ധീകൃതമായിട്ടുണ്ട്)
ആ പ്രസിദ്ധീകരങ്ങളുടെ കോപ്പികൾ തന്നശേഷം ഒരിക്കൽ ഒരു ഇംഗ്ലീഷ് ന്യൂ ടെസ്റ്റമെൻറ് കോപ്പിയും തന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു. “ദിവസവും ഓരോ അദ്ധ്യായം ഇതിൽനിന്നും അതേ അദ്ധ്യായം മലയാളം ബൈബിളിൽനിന്നും വായിക്കുക” ആ വാക്കുകൾ ഞാൻ പലവർഷങ്ങൾ കർശനമായി പാലിച്ചു എന്നുതന്നെ പറയാം.
ആ വായന ഇംഗ്ലീഷ് പഠനത്തിൽ എന്നിൽവരുത്തിയ മാറ്റം അത്ഭുതാവഹമായിരുന്നു.
അന്നാളുകളിൽ ഇംഗ്ലീഷിൽ എനിക്കായിരുന്നു ക്ലാസ്സിൽ ഒന്നാംസ്ഥാനം ലഭിച്ചിരുന്നത്.
അന്നുനടന്ന ഒരു ചെറിയ വായനാനുഭവം എന്‍റെ മലയാളം ബ്ലോഗിൽ ഞാൻ കുറിച്ചിട്ടുഅതിവിടെ വായിക്കുക.ഏരിയൽ എന്ന തൂലികാനാമം ലഭിക്കുവാനുണ്ടായ കാരണവും മറ്റും അതിൽ വിവരിച്ചിട്ടുണ്ട്.
അക്കാലങ്ങളിൽ ഇംഗ്ലീഷ് ദിനപ്പത്രം വളരെ വിരളമായേ ഞങ്ങളുടെ പ്രദേശത്തു ലഭിച്ചിരുന്നുള്ളൂ.
പിതാവിന് സായിപ്പിൻറെ കമ്പനി എന്നറിയപ്പെടുന്ന പുളിക്കീഴ് പഞ്ചസാര ഫാക്ടറിയിൽ ആയിരുന്നു ജോലി, കുറെയൊക്കെ നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കാൻ വശമുണ്ടായിരുന്ന പിതാവ് അന്നത്തെ ഫാക്ടറി മാനേജർ ഒരു സായിപ്പുമായി വളരെ അടുപ്പത്തിലായിരുന്നു.
ജോലികഴിഞ്ഞു മടങ്ങിവരുമ്പോൾ എനിക്കുവേണ്ടി പിതാവ് സായിപ്പിന്റെ ബംഗ്ളാവിൽ കയറി, തലേദിവസത്തെ ഹിന്ദുദിനപ്പത്രം വാങ്ങിവരുമായിരുന്നു.
ആ വായനയും എനിക്ക് ഇംഗ്ലീഷ് വായനയിലും എഴുത്തിലും കൂടുതൽ ആവേശംപകർന്നു. ചുരുക്കത്തിൽ, ചെറുപ്പത്തിൽനേടിയ ഈ വായനാനുഭവം എന്നിൽ സൃഷ്ടിച്ച മാറ്റങ്ങൾ വളരെ വലിയതുതന്നേ. അത് കൂടുതൽ എഴുതുവാൻ എനിക്കു പ്രേരണനൽകി.
ദിനപ്പത്രങ്ങളിലും (മലയാളത്തിലും ഇംഗ്ലീഷിലും) മറ്റു ക്രൈസ്തവ പ്രസിദ്ധീകരങ്ങളിലും എഴുതുവാൻ എന്‍റെ ബാല്യകാല വായനകൾ ഒരു മുതൽക്കൂട്ടായി മാറി.
എന്റെ ആദ്യകഥ ഒരു ക്രൈസ്തവമാസികയിലാണ് പ്രസിദ്ധീകരിച്ചുവന്നത്.
മധുരയിൽനിന്നു പ്രസിദ്ധീകരിക്കുന്ന “സുവിശേഷകൻ” എന്ന മാസികയുടെ പത്രാധിപർ സുപ്രസിദ്ധ സുവിശേഷപ്രവർത്തകനും, മഹാകവിയും, ഗാനരചയിതാവും, എഴുത്തുകാരനുമായ കുട്ടിസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന, എം. ഇ. ചെറിയാൻസാർ എന്ന ആളായിരുന്നു.
ഇത്രയും പ്രഗത്ഭനും പ്രസിദ്ധനുമായ ഒരു പത്രാധിപരുടെ മാസികയിൽ എന്‍റെ ആദ്യകഥ അച്ചടിച്ചുവരുന്നു എന്ന, സാറിന്‍റെ കത്തുവായിച്ച് കോരിത്തരിച്ചുപോയി.
തുടർന്ന് അദ്ദേഹവുമായി നടത്തിയ കത്തിടപാടുകൾ എനിക്ക് കൂടുതൽ കൂടുതൽ എഴുതുവാൻ പ്രേരണനൽകി. ഇതേപ്പറ്റി അദ്ദേഹത്തിന്‍റെ മരണശേഷം പുറത്തിറക്കിയ എം. ഇ. ചെറിയാൻ സ്മരണികയിൽ ഞാൻ ഒരു അനുഭവക്കുറിപ്പ് എഴുതിയിരുന്നു അത് ഇവിടെ വായിക്കുക.പ്രോത്സാഹനത്തിൻറെ തലോടൽ
അതെന്നെ കൂടുതൽ എഴുതുവാൻ പ്രേരിപ്പിച്ചു, പിന്നീടുള്ള ചരിത്രം, നിരവധി പ്രസിദ്ധീകരങ്ങളിൽ എഴുതുവാനും ചില ചെറിയ ചെറിയ പുരസ്‌ക്കാരങ്ങൾ ലഭിക്കുവാനും എന്‍റെ ആ ബാല്യകാല വായനാനുഭവം വഴിയൊരുക്കി.
ഇപ്പോഴും ആ വായന തുടരുന്നു, അത്രയും ആവേശം ഇല്ലെങ്കിലും (സമയദൗർലഭ്യം തന്നെ കാരണം) വായന തുടരുന്നു.
ഒരു ചെറിയ വ്യതിയാനത്തോടെ, അച്ചടിലിപിയിൽ നിന്നുമാറി, ഡിജിറ്റൽലിപിയിൽ ആണെന്നു മാത്രം.
നീളുന്ന വായന, നീളുന്ന കുറിപ്പുകളും ലേഖനങ്ങളും എഴുതാൻ ഇപ്പോഴും പ്രേരണ നൽകുന്നു.
എം ഈ ചെറിയാൻ സാറിൻറെ “പാടത്തെ പ്രാവ്” എന്ന ഖണ്ഡ കാവ്യം, മഹാകവി കെ വി സൈമൺ സാറിൻറെ “വേദവിഹാരം” മഹാകാവ്യം തുടങ്ങിയവ എന്നെ വളരെയധികം സ്വാധീനിച്ച രണ്ടു ഗ്രന്ഥങ്ങളാണ്.
അതുപോലെ, എംഡി, മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്‌ദുള്ള, സക്കറിയ തുടങ്ങിയവരുടെ പുസ്തകങ്ങളും എന്നെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
ഇക്കാലങ്ങളിൽ മലയാളനാട് വാരികയിൽ പ്രസിദ്ധ നിരൂപണ സാഹിത്യകാരൻ ശ്രീ എം കൃഷ്ണൻ നായർ എഴുതി വന്ന സാഹിത്യ വാരഫലം എന്ന പംക്തി എൻ്റെ എഴുത്തിൽ എന്നെ വളരെ സ്വാധീനിച്ച ഒരു സാഹിത്യ പംക്തിയായിരുന്നു അത്.
ഈ വായനാ വാരത്തിൽ യുവ തലമുറയോട് പറയുവാൻ ഒന്നു മാത്രം:
“വായിക്കുക, വായിക്കുക, പിന്നേയും വായിക്കുക, സമയം കിട്ടുമ്പോഴെല്ലാം വായന തുടരുക, മറ്റൊരുവിധത്തിൽ പറഞ്ഞാൽ എത്ര തിരക്കിലും വായനക്കായി സമയം മാറ്റിവെക്കുക എങ്കിൽ, പിന്നീടത് നിങ്ങളെ എഴുത്തിൻറെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തും. ഇതിൽ രണ്ടുപക്ഷമില്ല”
“ഇതെന്റെ അനുഭവപാഠം!”
ജീവിതം തിരക്കേറിയതു തന്നെ,, നമുക്കേവർക്കും ദിവസത്തിൽ 24 മണിക്കൂർ മാത്രം ലഭ്യം, അതിനോട് കൂട്ടുവാനോ കുറയ്ക്കുവാനോ ആർക്കും കഴിയില്ല. അപ്പോൾ അത് ഭാവിയിലേക്കും പ്രയോജനം ചെയ്യും വിധം നമുക്ക് ചിലവഴിക്കാം. തിരക്കിലും വായനക്കായി കുറച്ചു സമയം നീക്കിവെക്കുക, അതൊരിക്കലും പാഴ്‌വേല ആകില്ല. വരുംനാളുകളിൽ നിങ്ങൾ അതിൻറെ ഫലം കണ്ടെത്തും തീർച്ച!
ഈ വായനാ വാരത്തിൽ എൻറെ എല്ലാ വായനക്കാർക്കും, മിത്രങ്ങൾക്കും സ്നേഹം നിറഞ്ഞ നല്ല വായനാ നാളുകൾ ആശംസിക്കുന്നു.
“ഇതൊരു വെറും വായനാ വാരമാക്കി ചുരുക്കാതെ നമുക്ക് സമയം കണ്ടെത്തി വായന തുടരാം”
എല്ലാവർക്കും ആശംസകൾ
സസ്നേഹം
ഫിലിപ്പ് വറുഗീസ് “ഏരിയൽ”
സിക്കന്തരാബാദ്
വാൽക്കഷണം:
മുൻകുറിപ്പിൽ ചേർക്കാൻ വിട്ടു പോയ ഈ കുറി മറ്റൊരു വായനാനുഭവത്തിൽ ഒരു കമന്റായി കുറിച്ചു. അതിവിടെ കുറിക്കുന്നത് തുടർ വായനക്കു ഗുണം ചെയ്യും എന്ന് കരുതുന്നു. പങ്കു
Philip V Ariel വായന ഇവിടെ മരിച്ചിട്ടില്ല, എന്ന് നിസ്സങ്കേതം പറയാം അതിനു നിരവധി ഉദാഹരണങ്ങൾ വേണമെങ്കിൽ നിരത്താം. ഹസ്ന കുറിച്ചതു പോലെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ അവിടവിടെയുണ്ടായാലും വായന മരിച്ചിട്ടില്ല എന്ന് തന്നെ പറയാം.
ഇവിടെയിതാ അതിനൊരു അപവാദമായി ഒരു നല്ല വായനക്കാരൻ.
ചില വർഷങ്ങളായി എനിക്ക് അടുത്തറിയാവുന്ന എൻറെ ഒരു ഓൺലൈൻ മിത്രം.
മലയാളം ബ്ലോഗ് ഉലകത്തിനു ചിരപരിചിതനായ (ശ്രീ അൻവർ ഹുസൈൻ, കൊല്ലം.
ഹസ്ന പറഞ്ഞതിന് ഒരു അപവാദം തന്നെ!
കൊല്ലത്തു നിന്നും കൊച്ചിയിലേക്കുള്ള (സർക്കാർ ജോലി സ്ഥലം) തന്റെ ട്രെയിൻ യാത്രയിലും മറ്റുമായി വായിച്ചു തീർത്ത പുസ്തകങ്ങൾക്കു കണക്കില്ല.
തിരക്കേറിയ തൻറെ ഔദ്യോഗിക ജോലിക്കിടയിൽ യാത്രയിലും മറ്റുമായി അദ്ദേഹം ഒരു വർഷത്തിൽ മാത്രം വായിച്ചു തീർത്ത പുസ്തകങ്ങളുടെ എണ്ണം 86. സജീവമായ ഒരു ബ്ലോഗ് ഉടമ കൂടിയാണ് ശ്രീ അൻവർ.
അദ്ദേഹത്തിൻറെ വായനാ ലോകം നമ്മേ ഏവരേയും വിസ്മയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും തന്നെ.
അദ്ദേഹം വെറും ഒരു വായനക്കാരൻ മാത്രമല്ല, വായിക്കുന്ന പുസ്തകങ്ങളെ നല്ലവണ്ണം അപഗ്രഥിച്ച് കുറിപ്പുകളും അവലോകങ്ങളും എഴുതുകയും ചെയ്യുന്നു.
ഈ നല്ല വായനക്കാരനെപ്പറ്റി കൂടുതൽ അറിവാൻ ഈ ലിങ്കിൽ അമർത്തുക: ശ്രീ അൻവർ ഹുസൈൻ
ഇലക്ട്രോണിക്ക് യുഗത്തിലേക്കു കുതിച്ചതിനാൽ, ഫേസ്ബുക്കും വാട്ട്സപ്പും ചാറ്റിങ്ങുമെല്ലാം കഴിഞ്ഞ് മടിച്ച് മടിച്ച് ഇനി വായന തുടങ്ങേണ്ട! അതിൽ നിന്നും രക്ഷപ്പെടാൻ ഇതാ ഒരു വഴി.
അതെ, തിരക്കിലും വായനക്കു സമയം കിട്ടുന്നില്ല എന്നു പറയുന്നവർക്കായി ഇതാ വായനക്കായി ഒരു എളുപ്പ വഴി.നിങ്ങളുടെ വിരൽത്തുമ്പിലൂടെ വായനാ വിഹായസ്സിലേക്കു പറന്നുയരാൻ ഇതാ ഒരു ആപ്പ്.
മലയാളം ബ്ലോഗുകളും ഒപ്പം ദിനപ്പത്രങ്ങളും വായിക്കാൻ ഈ ആപ്പ് സഹായിക്കും.മലയാളിയുടെ വായനാ ശീലത്തെ ജീവസ്സുറ്റതാക്കുന്നതിനും, ഒപ്പം വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നമ്മുടെ ചില യുവാക്കൾ ഒരുങ്ങിപ്പുറപ്പെട്ടതിന്‍റെ പരിണിത ഫലമായി ഉടലെടുത്ത ഒരു
സംരംഭം, അതത്രെ ഈ ആപ്പ്.
“വായനശാല” എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ ആപിന്‍റെ ഉപജ്ഞാതാവ്, മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ശ്രീ അഖിൽ അഹമ്മദ് ആണ്. അതേപ്പറ്റി കൂടുതൽ ഈ ലിങ്കിൽ വായിക്കുക.
നിങ്ങളുടെ വായനാനുഭവം ചുരുക്കം വാക്കുകളിൽ കുറിച്ച് താഴെയുള്ള കമന്റു പെട്ടിയിൽ ഇടുക. അതൊരു റൗണ്ടപ്പ് പോസ്റ്റായി പിന്നീട് ഇവിടെ നിങ്ങളുടെ ചിത്രവും ബ്ലോഗ് ലിങ്കോ
സോഷ്യൽ മീഡിയ ലിങ്കോ ചേർത്തു പ്രസിദ്ധീകരിക്കുന്നതാണ്.
നിങ്ങളുടെ വിലയേറിയ സമയത്തിനു നന്ദി
വീണ്ടും വരിക.
വായിക്കുക നിങ്ങളുടെ അഭിപ്രായം അതെന്തായാലും കമന്റിൽ കുറിക്കാൻ മറക്കേണ്ട.
ഫിലിപ്‌സ്‌കോമിനു വേണ്ടി
നിങ്ങളുടെ സ്വന്തം
ഫിലിപ്പ് ഏരിയൽ
തുടക്കത്തിൽ മലയാളം ബ്ലോഗിൽ കുറിച്ച ഈ വരികൾക്ക് അവിടെ ലഭിച്ച ചില പ്രതികരണങ്ങൾ ഒരു അനുബന്ധമായി താഴെ ചേർക്കുന്നു
കമന്റിൽ അനുയോജ്യമല്ലാത്ത ലിങ്ക് ചേർത്താൽ അതു നീക്കം ചെയ്യുന്നതായിരിക്കും.
അതുപോലെ അനാവശ്യമായ ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ ഒഴിവാക്കുക, ഒപ്പം പോസ്റ്റുമായി ബന്ധപ്പെട്ട വിമർശനാത്മകമായ പ്രതികരണങ്ങൾ കുറിക്കുക, അതൊരു ചർച്ചക്കു കാരണമാകുമെങ്കിൽ നല്ലത്.
A Multilingual Freelance Writer, Editor, Blogger, Roundup Expert, Translator, Internet Marketer And A Social Campaigner. Manages different sites in English as well as in Malayalam. Born And Brought Up In Kerala. Now Based At Hyderabad, Telangana, India. Facebook or
Can Reach At: philipscom55(@)Gmail [.] Com twitter: @PVAriel Skype Philva6
Thank you very much for this post. It is really well written, and I really appreciate the efforts you put into it! Keep up the good work my friend!